Friday, April 22, 2016

പ്രണയത്തിന്റെ, ഒരു നരു പുഷ്പം

ഒരു വട്ടം കൂടിയെൻ...

വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്ളോഗിൽ......

Tuesday, October 23, 2012

എങ്ങനെ വിളിപ്പൂ ഞാന്‍ ....?



ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിലേക്ക്‌
മുള്ളുകള്‍ വിതറിയ വഴിയോരങ്ങളിലേക്ക്‌
ഉണങ്ങി വരണ്ട മണലാരണ്യത്തിലേക്ക്‌
നീയും........
എങ്ങനെ വിളിക്കേണ്ടൂ നിന്നെ ഞാന്‍ ?
നിശാശലഭമീ കുളിര്‍കാറ്റിലലിയുമ്പോള്‍
നിലാവേതോ പുഴയിലേക്കുറയുമ്പോള്‍
നീയെന്റെ പ്രാണനിലലിഞ്ഞു ചേരുമ്പോള്‍
കൊത്തിവലിക്കുന്ന ചുണ്ടുമായി കാത്തിരിക്കുന്ന
കഴുകന്മാരുടെ നടുവിലേക്ക്‌
എങ്ങനെ വിളിക്കും ഞാന്‍?
നിശബ്‌ദതയുടെ ഗാനലോകത്തിലേക്ക്‌
നിലവിളിയുടെ അഗാധഗര്‍ത്തത്തിലേക്ക്‌
കനല്‍ക്കാട്ടിലേക്ക്‌.....
ഒരു കുഞ്ഞു കാറ്റത്തുലയുന്ന
ജീവിതവിപഞ്ചികയിലേക്ക്‌
ജീവനുറങ്ങാന്‍ കൊതിക്കുന്ന ചുടുകാട്ടിലേക്ക്‌
കൈയിലവശേഷിക്കുന്ന ഒരു പിടിചാരമാകാന്‍
എങ്ങനെ വിളിക്കും ഞാന്‍ ?
ഞാന്‍.. നിന്റെ വിളിയിലുണര്‍ന്നവന്‍
നിന്റെ കൈപിടിച്ചിരുളില്‍ നിന്നുയിരിലേക്കു
നടന്നവന്‍....
നിന്റെ കണ്ണിലെരിഞ്ഞ ചെരാതിന്‍
ചെറുവെട്ടത്താല്‍ പിടിച്ചു നടപ്പവന്‍
ഒരു കൊച്ചുപുസ്‌തകത്താളും
മഷിത്തണ്ടുമാത്രമെന്‍ സ്വന്തം.
നാളെയ്‌ക്കുവയ്‌ക്കുവാനില്ലാത്ത
ജീവിതപഞ്‌ജരം കത്തിയെരിയുന്നു.
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെയീ ജീവിതകൊടുംകാട്ടിലേക്ക്‌
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെ........

Thursday, June 21, 2012

എനിക്കു ഭയമാണ്‌ രാത്രിയെ

എനിക്കു ഭയമാണ്‌ രാത്രിയെ
രാത്രിയുടെ നിശബ്‌ദതയെ
രാത്രിയുടെ കറുപ്പിനെ
വെയില്‍ പരക്കട്ടെ, 

അല്ലിനി മഴ പൊഴിയട്ടെ
എന്റെ ഉള്ളകങ്ങളിലൊരു 

കൊള്ളിയാന്‍ മിന്നട്ടെ
കാറ്റാഞ്ഞു വീശിയെന്‍ 

ജാലകം തുറക്കട്ടെ
അല്‍പവും പേടിയില്ലെ-

നിക്കീ പകല്‍വഴികളില്‍
സന്ധ്യാംബരം നേര്‍ത്ത 

കാറ്റിനാല്‍ മെല്ലെ
യെന്‍കൂന്തല്‍ തഴുകി 

യാത്ര ചൊല്ലുമ്പോള്‍
എനിക്കു ഭയമാണ്‌ രാത്രിയെ
കള്ളങ്ങളൊളിപ്പിച്ചും
കണ്ണീര്‍ പുരണ്ടും
കാട്ടാളന്‍ പുല്‍കി കറുപ്പുടുപ്പിച്ചൊരു
രാത്രിയെ പേടിയാണെനിക്കന്നുമിന്നും...
വേണ്ട, നടക്കേണ്ടേറെ ദൂരം
ഈ കാരുണ്യം വറ്റും കറുത്ത വഴികളില്‍
വേണ്ട, എനിക്കിനി, രാത്രിയേപ്പോലൊരു
കള്ളിയാം രാക്ഷസിയെ കൂട്ടു വേണ്ട....

Thursday, May 31, 2012






മനോരമയടക്കം 5 പത്രങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു
കേരള കൌമുദി ഓള്‍ കേരള എഡിഷനിലും തേജസ്‌, മാധ്യമം, വീക്ഷണം പത്രങ്ങള്‍ ജില്ല വാര്ത്തയും നല്‍കി
ടൈംലി ന്യൂസ്‌ ഉള്‍പ്പെടുന്ന പ്രാദേശിക പത്രങ്ങളും മികച്ച വാര്‍ത്ത പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു

Tuesday, May 1, 2012

ശവ-സംസ്‌ക്കാരം

മനുഷ്യമതത്തിലാണ്‌ ജനിച്ചത്‌
വളര്‍ന്നതും
തണലില്ലാത്ത വഴിയോരങ്ങളിലൂടെ
തനിച്ചാണ്‌ നടന്നത്‌
ഇരുളിനൊടുവില്‍ പകല്‍ വരുന്നതും കാത്ത്‌
പകച്ചാണ്‌ ഉറങ്ങിയത്‌
കക്ക പെറുക്കി പെറുക്കി നടക്കവേ
തിരയും തീരവും
തെല്ലമ്പരപ്പോടെയാണ്‌ നോക്കിയത്‌
നെടുവീര്‍പ്പോടെയും...
സ്‌നേഹമാണ്‌ പങ്കുവച്ചത്‌..
സമ്പാദിച്ചത്‌ ആട്ടുംതുപ്പുമെങ്കിലും...
ഒടുവില്‍ ഹൃദയവഞ്ചിയുറുമ്പരിച്ച്‌
നിശ്ചേഷ്‌ടമാകവേ..
ചുറ്റിലുയരുന്നതൊരേ ചോദ്യം....
ആറടിമണ്ണ്‌ ?
പള്ളിയിലോ പറമ്പിലോ?
തെമ്മാടിക്കുഴിയിലോ
ഗ്രാനൈറ്റ്‌ പാകിയ
കല്ലറയ്‌ക്കുള്ളിലോ?
ജഡത്തിനും നാണംകെട്ടിട്ടുണ്ടാം
നിശബ്‌ദമായി ജഡവും
ചിരിച്ചിരിക്കാം,
ശവ- സംസ്‌ക്കാരം !

Wednesday, March 7, 2012

http://www.embroidery.rocksea.org/stitch/stem-stitch/stem-stitch/

Wednesday, February 15, 2012

എന്റെ പ്രണയം

നിന്നോടുള്ള പ്രണയത്തിന്റെ
രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍
നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍
ചുവന്ന പേനയില്‍
മഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട
തുമരപരിപ്പുകള്‍
എന്റെ പേനയെ നിശബ്‌ദമാക്കുന്നു
അകത്തെ മുറിയിലെ റ്റിവിയിലെ
ആക്രോശങ്ങള്‍ക്കും
ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-
മിടയില്‍ എന്റെ പ്രണയം
ഉറഞ്ഞു പോകുന്നു.

Friday, December 9, 2011

പുഴക്കരയിലൊരു കിനാവ്‌

ഇപ്പുഴ തന്നോളങ്ങളിലമൃതോലും
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്‌
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ്‌ നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു

Wednesday, October 26, 2011

അക്കങ്ങള്‍

അക്ഷരങ്ങളുടെ
കൈ പിടിച്ച്‌ ഓരോ
വാക്കിന്റെയും ചുമലി-
ലേറിയാണ്‌ നക്ഷത്രവും
നിലാവും കണ്ടത്‌,
പുലരിത്തുടിപ്പറിഞ്ഞത്‌
അക്ഷരങ്ങള്‍, അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍
സങ്കലനങ്ങളേക്കാള്‍
വ്യവകലനങ്ങളായപ്പോള്‍
ഗുണിതങ്ങളേക്കാള്‍
ഹരണങ്ങളായപ്പോള്‍
ഉച്ചിയില്‍ സൂര്യനുദിച്ചു
തളര്‍ന്നു പോയപ്പോള്‍
കൂട്ടു വന്ന ഊന്നുവടി
`ഒന്നാ'യപ്പോള്‍ ഞാനതിന്റെ
ചുവട്ടില്‍ ചുരുണ്ടുകൂടി
മൂല്യം `പത്തെ'ന്നൂന്നുവടി
ഞെളിഞ്ഞപ്പോഴും
ഞാന്‍ വെറും പൂജ്യമായിരുന്നു....

Wednesday, August 31, 2011

ഓണം വിതുമ്പുന്നുവോ?

തൊടിയിലെ വേലിപ്പടര്‍പ്പില്‍
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...
ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം... 


ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ.. 


ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്‌...


ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍...
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി

യെന്നെയും മറന്നുവോ?

Tuesday, August 9, 2011

മറുപാതി

മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല
നമ്മളീ ഭൂമിയെ പച്ചയാക്കും
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു-
മുര്‍വരത നല്‍കിടും കാലവര്‍ഷം
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം
നീയതിലുണര്‍ന്നിടും വിഷുപ്പുലരി
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
ഇന്നു നീയെത്രയോ കാതമകലെ-
യങ്ങേതോ കിടക്കയെ പുല്‍കിടുമ്പോള്‍
മൗനമുറങ്ങുമാച്ചുമരിലെ ക്ലോക്കില്‍
മണി പത്തെന്നു മെല്ലെ മൊഴിഞ്ഞിടുമ്പോള്‍
നിദ്രാവിഹീനമാമെത്രയോ രാവുക-
ളൊന്നുരിയാടാതകന്നിടുമ്പോള്‍
നൊമ്പരം മാറ്റും മരുന്നായി ഞാന്‍
നിന്‍ മുറിപ്പാടില്‍ അമര്‍ന്നിടട്ടെ.
നിന്നിരുള്‍ക്കാട്ടിലെരിയും ചെരാതാ-
യന്ധകാരത്തെയകറ്റിടട്ടെ
ആലിലത്തുമ്പിലെ അവസാനതുള്ളിയു-
മിറ്റിച്ചു പൂമഴ മാറിടുമ്പോള്‍
നെഞ്ചിലുയര്‍ത്തിടും വാത്സല്യമായ്‌
നിന്റെ ഹൃദയത്തെ മെല്ലെ തഴുകിടട്ടെ
നിന്‍ കരള്‍ വിങ്ങുമാ നൊമ്പരമിന്നു ഞാ-
നെന്‍ മൃദുസ്‌പര്‍ശത്താല്‍ മാറ്റിടട്ടെ
അപ്പൊഴേ മമ ജീവന്‍ നിന്നുടെ ആത്മാ-
വിന്‍ ആലിലത്തുമ്പില്‍ കുടിയിരിക്കൂ...

Tuesday, July 12, 2011

കടല്‍

മനസ്സ്‌
ഒരു കടലാണ്‌
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്‌
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്‌
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്‌..?
അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്‌..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?
അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ്‌ കടലാണ്‌...
ഇരുണ്ടു കൂടി, കറുത്ത്‌..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ
ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...

E- പ്രണയം

നിനക്ക്‌ ഞാനും, എനിക്ക്‌
നീയുമെന്നോതിയ വാക്കിന്‌
ലഹരിയുടെ കനത്ത ചുവ!
എന്റെ കരളിന്നുള്ളില്‍
നീ മാത്രമെന്നോതിയ
വാക്കിന്‌ പരിഹാസനൊമ്പരം
കൊച്ചുമുറിക്കുള്ളിലേക്കാകാശം
ചുരുങ്ങുന്നു, വിരല്‍-
ത്തുമ്പിലേക്കു ലോകവും
ചാറ്റിംഗില്‍ `എന്റെ കരളേ..'
ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്‌'
മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്‌
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്‌
ലാവയായൊഴൂകുന്നു
എങ്കിലും സാരമില്ല
ലാപ്‌ടോപ്പ്‌ നഷ്‌ടപ്പെട്ടില്ലല്ലോ!
വലക്കണ്ണികളാരും
മുറിച്ചു മാറ്റിയില്ലല്ലോ
ദേശാടനക്കിളിയേപ്പോല്‍
മറ്റൊരു നാട്ടിലേക്കെനിക്കിനിയും
പറക്കാം, വൈറസുക-
ളാക്രമിക്കും വരെ!

Saturday, May 14, 2011

ആരണ്യകാണ്‌ഡം

വനവാസമത്രേ പതിനാലുവത്സരം
ജനകജാപതി രഘുപതിക്കിനി
ഒപ്പമെത്തിടാം ഞാനുമെന്നോതി
പ്രിയസഖിയാല്‍, ഭൂമി തന്‍
പൊന്‍മകള്‍, ജാനകീദേവി
നീയെന്റെ പ്രിയരാമന്‍, നീയില്ലാ-
തെനിക്കു വേണ്ടേതു ഭോഗവും
സാമ്രാജ്യവാഴ്‌ചയും, നടക്ക നീ
മുന്നില്‍, നിഴലായ്‌ ഞാനുമെത്തിടാം
ചൊല്ലുന്നു സൗമിത്രി
നടക്കുന്നു പിന്നെയും നാടകം ഭൂവില്‍
എഴുതിവച്ചതാരേ വിധാതാവോ?
പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ
കനപ്പോലും കൂരിരുട്ടിലേക്ക്‌ ഹാ!
അനുഗമിക്കുവാനലിവോലും
കരളുമായ്‌ ജനകജയില്ല.
നീയെനിക്കാത്മാവുപോലു-
മെന്നുരിയാടുവാന്‍ സൗമിത്രിയുമില്ല
നടക്കുന്നു ഞാന്‍ വനത്തിലേകയായ്‌
കാരമുള്ളുകള്‍ തറയ്‌ക്കുന്നെങ്കിലും
ഇരുട്ടുമൂടുമീയടവി തന്നിലെ മിന്നാ-
മിനുങ്ങിന്‍ നറുവെളിച്ചമെവിടെയോ
കിരുകിരെ കരയും ചീവീടുകളെനിക്കു -
പാടുന്നു നനുത്ത നീലാംബരി
നിനക്കുറങ്ങുവാന്‍ കിടക്ക തീര്‍ത്തിടാം
രഹസ്യമോതുന്നു, അഹല്യയല്ലിവള്‍
നടക്കയാണ്‌ ഞാന്‍ കറുത്ത വാനിലെ
വെളുത്ത താരകം തേടി..
ഉണര്‍ന്നു കേള്‍ക്കുന്നു കൂമന്‍ മൂളി-
യുണര്‍ത്തിടും ഭീതി പടര്‍ന്ന പാട്ടുകള്‍
ഫണം വിടര്‍ത്തി നിന്നുറക്കെ ചീറ്റുന്നു
കരിയിലയ്‌ക്കടിയിലെ കറുത്ത നാഗങ്ങള്‍
ഇടയ്‌ക്കെവിടെയോ മറയും മാനിനെ
പിന്‍തുടരുവാനോടിയടുക്കവേ
കല്ലാല്‍, കാലിടറി വീഴുന്നു
അരികിലെ മുള്‍മുരിക്കിലെന്റെ
കൈകളഭയം തിരഞ്ഞു പോകുന്നു
പാണിയില്‍ പടരും ചോര തുടയ്‌ക്കുവാ-
നില പരതി പോകുന്നു
നടക്കയാണിരുട്ടിലെവിടെയോ
തെളിഞ്ഞു കത്തും ചെരാതുകള്‍ തേടി
ഉറക്കെ വീശിയ കാറ്റിലലച്ചു വീണിടും
ചെറു ചെടികളെപ്പോലെയലച്ചു
വീഴുന്നു വനത്തിലേകയായ്‌..
ഉയിര്‍ക്കുന്നു, വീണ്ടുമുണരുമുഷസ്സിനായ്‌
ഉറക്കം വിട്ടിടും കുരുന്നു പൂവുപോല്‍
നടക്കയാണു ഞാന്‍ കറുത്ത വാവിലെ
വെളുത്ത ചന്ദ്രനെ തേടി..
നടക്കയാണ്‌ ഞാനടവി തന്നിലെ
ഭയക്കുമോര്‍മ്മകള്‍ മറന്നുണര്‍ന്നിടും
ചുവന്ന പൂക്കള്‍ ചിരിച്ചു തുള്ളുന്ന
ഉഷസ്സിലെ കിളിക്കൊഞ്ചലുകള്‍ തേടി
നടക്കുവാനുണ്ടേറെ വത്സരമെന്നാലും
നടക്കയാണേതോ നിനവുകള്‍ക്കൊപ്പം...

Thursday, March 31, 2011

മൗനം

മൗനമേ, നീയെന്തിനെന്‍
മനസിന്‍ ചിറകിലേക്കിന്നു
വിരുന്നു വന്നൂ?
മൗനമേ നീയെന്തിനെന്‍
ചിന്താ ശിഖരത്തില്‍
കൂടു വച്ചൂ?
മൗനമേ നീയെന്തിനെന്‍
സന്തോഷവാതിലടഞ്ഞു
നിന്നൂറിച്ചിരിക്കുന്നു?
മൗനമേ, നീയെന്തിനീ-
നിലാവൊളിപ്പിക്കും
മേഘമായാശകള്‍ക്കു മേല്‍
കരിമ്പടം വിരിച്ചൂ?
മൗനമേ, നീ തീര്‍ക്കും
നിശബ്‌ദ സംഗീതത്തിന്‍
രാഗവും താളവും
ലയഭംഗിയുമീ പ്രപഞ്ച
സമ്മാനമെന്നോ?
അതിനര്‍ത്ഥമീയാകാശമെന്ന
പോലനന്തമെന്നോ?

Tuesday, March 22, 2011

സ്വപ്‌നം

നനുത്ത സന്ധ്യയിലാണ്‌
ഞാനെന്റെ സ്വപ്‌നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്‌
മഴവില്ലിനോട്‌ കടം വാങ്ങിയ
സപ്‌തവര്‍ണങ്ങളുമായി
മഴനൂലിലാണ്‌ അവ പെയ്‌തിറങ്ങിയത്‌
അവയ്‌ക്ക്‌ ചെമ്പകപ്പൂവിന്റെ മണവും
സാന്ധ്യമേഘത്തിന്റെ
സിന്ദുരാരുണിമയുമുണ്ടായിരുന്നു
അകത്തു നിന്നൊഴുകിയെത്തിയ
ഗസലില്‍ മനസ്സലിഞ്ഞു ചേരുന്നുണ്ടായിരുന്നു
ഉമ്മറത്തിണ്ണയില്‍
എന്റെ ചുമലില്‍ ചാരിയിരുന്ന്‌
അവനെന്നോടു ചോദിച്ചു,
നിന്റെ സ്വപ്‌നങ്ങളിലേക്ക്‌ ഞാനും വന്നാല്‍..
ഉത്തരത്തിന്‌ പരതി..
തിരിഞ്ഞുനോക്കുമ്പോള്‍
പകല്‍ പടിയിറങ്ങിപ്പോയ
വഴിയിലൂടെ
സന്ധ്യയും കടന്ന്‌ ഇരവെത്തിയിരുന്നു
എന്റെ പിന്നില്‍ ഇരുള്‍ കനത്തിരുന്നു
മുറ്റത്തുവീഴുന്ന മഴത്തുള്ളികള്‍
രൗദ്രം നിറഞ്ഞാടുകയായിരുന്നു.


ചിന്ത.കോമില്‍ പ്രസിദ്ധീകരിച്ചത്‌

Friday, February 25, 2011

നിശബ്‌ദം = അമ്മ

അമ്മയെന്താ
എന്നോട്‌ മിണ്ടാത്തതെന്ന്‌
ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-
യുള്ളില്‍ മഴ പെയ്യും.
കനത്ത ഇരുളില്‍ മഴയിലേക്ക്‌
പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
ചിത്രം ഒപ്പിയെടുക്കാനെന്നോണം
ആകാശം മിന്നിത്തെളിഞ്ഞതും
പിന്നെ രാത്രിയുടെ
കറുപ്പു കുടിച്ച്‌ ചേട്ടന്‍
തിരിച്ചു വന്നതും...
എന്നോടൊന്നും മിണ്ടിയില്ലെങ്കിലും
മഴ പെയ്യുമ്പോള്‍
അമ്മയെന്നെ
ചേര്‍ത്തു പിടിക്കും.
തള്ളക്കോഴി കുഞ്ഞിനെയെന്നോണം...

Tuesday, February 15, 2011

വേനല്‍

വേനലാണിവിടെയെപ്പോഴും
തിളച്ച സൂര്യനും
വരണ്ട മണ്ണും
നട്ടുച്ചയ്‌ക്കും കനത്ത രാത്രിയും
മൗനത്തിന്റെ കുപ്പിച്ചില്ലുകള്‍
തുളച്ചു കയറുന്നു
നിസംഗതയുടെ മരവിപ്പ്‌
ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ക്കിടയി-
ലൂടിറങ്ങിയ നിലാവലയാരാണ്‌
കരണ്ടത്‌?
എനിക്കും നിനക്കുമിടയിലെ
കൈവരികളില്ലാത്ത
ഒറ്റത്തടിപ്പാലമെവിടെ-
യാണൊടിഞ്ഞുവീണത്‌?
തണുപ്പരിച്ചിറങ്ങിയ
ഡിസംബര്‍ രാത്രിയിലെ
നിന്റെ നേര്‍ത്ത ശബ്‌ദം
ഏതു നക്ഷത്രമാണ്‌
കൊണ്ടുപോയത്‌?
അറിയില്ല
എങ്കിലുമറിയാം,
നിലാവും വാകയും
വസന്തവുമില്ലായിരുന്നെങ്കിലും
നിന്നെ ഞാനറിഞ്ഞിരുന്നു
നീ എന്നെയും....

Wednesday, December 29, 2010

പുനര്‍ജനി ; ഒരു സ്വപ്‌നം

ആകാശം കനക്കുന്നു...
മേഘങ്ങള്‍
താണ്‌ഡവമാടിത്തിമിര്‍ക്കുമ്പോള്‍
അഗ്നിസ്‌ഫുലിംഗങ്ങള്‍
ചിതറിത്തെറിക്കുന്നു
ഉര്‍വരതയെ ചുട്ടവര്‍ക്ക്‌ വധശിക്ഷ
തരിശുനിലങ്ങളവശേഷിപ്പുകള്‍
പിന്നെ പ്രളയം
ഭൂമിക്കുര്‍വരത നല്‍കി
വീണ്ടുമൊരു ഭഗീരഥാഗമനം
തൊണ്ട തണുക്കുവോളം
ഗംഗ
ആത്മാവിലൊരു കുമ്പിള്‍
പാല്‍നിലാവ്‌
വാരാണസിയിലിപ്പോള്‍
ചിതയെരിയുന്നില്ല
കണ്ണീര്‍ പൊഴിയുന്നുമില്ല
പുനര്‍ജന്മത്തിന്റെ ആത്മനിറവ്‌
അടുത്ത ഇടിനാദത്തില്‍
ഞെട്ടിയുണരുമ്പോഴറിയുന്നു
ഭ്രാന്തന്‍ കിനാവിന്റെ ആഴവും പരപ്പും