ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ്..
എന്റെ ആദ്യാനുരാഗമായ്..
ചെമ്പകപ്പൂവിതളിലൂറും മധുവായ്..
എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ
തേതു രാഗം മൂളി ഞാന്‍ ?
നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ
കൂമ്പിയടഞ്ഞു മിഴി നാണമോടെ..
നീയൊത്തു താളം ചവിട്ടവെ കുലുങ്ങി
ച്ചിരിച്ചു പോയ് പാദസരം
ഈ മഴയെന്റെ പ്രാണനെപുല്‍കിയ
പ്രണയാനുഭൂതിയായ്..
ഇന്നൊരു പെരുംമഴ !
കരിമുകിലിന്നട്ടഹാസം!
ഒലിച്ചിറങ്ങുന്നെന്റെ വേദന
കരയുന്ന ജനല്‍ച്ചില്ലിലൂടെ
ഈ മഴ, കൊത്തിവലിക്കും കഴുകന്റെ
ചുണ്ടുപോലെന്നെ നോവിക്കുന്നു..
ഹൃദയം നുറുങ്ങുന്നുവോയെന്റെ
അധരം വിതുമ്പുന്നുവോ? അറിയില്ലെ
നിക്കെന്തു തോന്നലാ-ണെന്റെ
മനസില്‍ നിറയുന്നതാവോ?
ഈ കടലാസു വഞ്ചിപോലെന്റെ
മനവുമുലയ്ക്കുന്നു മഴ!
എങ്കിലും, എങ്കിലുമെന്റെ
ഹൃദയം നിറഞ്ഞു നീ പെയ്യുക!
ഊഷരതയിലേക്കലിഞ്ഞു ചേര്-
ന്നുര്‍വരത പകരുക! എന്നില്‍
വീണ്ടുമൊരു പ്രണയ-
തൂമഴയായ് പൊഴിയുക!
ഞാനതിലലിഞ്ഞു തീരുവോളം...
എന്റെ ഹൃദയം നിലയ്ക്കുവോളം...