Wednesday, December 29, 2010

പുനര്‍ജനി ; ഒരു സ്വപ്‌നം

ആകാശം കനക്കുന്നു...
മേഘങ്ങള്‍
താണ്‌ഡവമാടിത്തിമിര്‍ക്കുമ്പോള്‍
അഗ്നിസ്‌ഫുലിംഗങ്ങള്‍
ചിതറിത്തെറിക്കുന്നു
ഉര്‍വരതയെ ചുട്ടവര്‍ക്ക്‌ വധശിക്ഷ
തരിശുനിലങ്ങളവശേഷിപ്പുകള്‍
പിന്നെ പ്രളയം
ഭൂമിക്കുര്‍വരത നല്‍കി
വീണ്ടുമൊരു ഭഗീരഥാഗമനം
തൊണ്ട തണുക്കുവോളം
ഗംഗ
ആത്മാവിലൊരു കുമ്പിള്‍
പാല്‍നിലാവ്‌
വാരാണസിയിലിപ്പോള്‍
ചിതയെരിയുന്നില്ല
കണ്ണീര്‍ പൊഴിയുന്നുമില്ല
പുനര്‍ജന്മത്തിന്റെ ആത്മനിറവ്‌
അടുത്ത ഇടിനാദത്തില്‍
ഞെട്ടിയുണരുമ്പോഴറിയുന്നു
ഭ്രാന്തന്‍ കിനാവിന്റെ ആഴവും പരപ്പും

Saturday, November 27, 2010

അക്ഷരം

അക്ഷരങ്ങള്‍
ചിലപ്പോഴങ്ങനെയാണ്‌
വിശപ്പിലും,
ഏകാന്തതയിലും,
വേദനയിലും,
തികഞ്ഞ നിരാശതയിലും
അനുവാദമില്ലാതെ
കടന്നു വരും.
ആരോടും മിണ്ടാതെ
പേനത്തുമ്പിലിരുന്ന്‌
നെടുവീര്‍പ്പിടും.
കടലാസിലേക്ക്‌
പകര്‍ത്തുവോളം
അവയുടെ നെടുവീര്‍പ്പുകള്‍
അശാന്തമായി തുടരും.
കടലാസിലേക്കു-
തിര്‍ന്നു വീഴുമ്പോള്‍
കണ്ണീരായി പടരും.
അക്ഷരങ്ങള്‍ക്ക്‌
വിശന്നു തുടങ്ങുമ്പോള്‍
തീരം തേടിയകലും.
അപ്പോഴും എഴുത്തുകാരനെ
വിട്ടു പോകാന്‍ മടിച്ച്‌
വിശപ്പ്‌ വട്ടം തിരിയും


വീക്ഷണം ദിനപ്പത്രം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌

Friday, October 29, 2010

പ്രണയം

എന്റെ പ്രണയം
അമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നേ ചുരണ്ടി മാറ്റിയ
ഭ്രൂണമാണ്‌
ഉദയാസ്‌തമയങ്ങളറിയാതെ
അനന്തതയിലേക്ക്‌
അപ്പൂപ്പന്‍താടി പോലെ പറന്നു
പോയത്‌...
മഴയും വെയിലുമറിയാതെ
ഒഴുകിയൊലിച്ചു പോയത്‌....

Monday, October 18, 2010

ഓര്‍മ്മകളില്‍...

ഒരു മന്ദഹാസമെന്‍ ഓര്‍മ്മകളില്‍
മഴയായ്‌ പൊഴിയുന്നു
കാതോര്‍ത്തിരിക്കവേ കേള്‍ക്കുന്നു
കാതോരമാം സംഗീതം
ഹൃദയരാഗമായ്‌, സപ്‌തവര്‍ണ്ണങ്ങളായ്‌
തീരാത്തൊരനുരാഗമായ്‌ ..
മീട്ടുന്നുവോ നിന്‍ മാനസതന്ത്രികള്‍
പൊഴിയുന്നു, സ്വരമെന്‍
ഓര്‍മ്മ തന്‍ പുസ്‌തകത്താളുകളില്‍
ഒരു സന്ധ്യയില്‍,
തിരകളെണ്ണിക്കളിച്ചതും, മറ്റൊരു
സന്ധ്യയില്‍, തിരിയാ
യെരിഞ്ഞതും, നിന്നമ്പലവീഥിയില്‍
കാറ്റത്തുലഞ്ഞതും
അലറുന്ന മഴയിലും കുളിരാതെ നാ-
മൊരു മെയ്യായ്‌ തീര്‍ന്നതും...
അലിയുന്ന അധരത്തില്‍ പരതുന്ന -
വിരലുകളിന്നും കൊതിക്കുന്നു
ഒന്നായ്‌ തീരുവാന്‍, ഉരുകിയലിയുവാന്‍
അഴിയുന്നു ഭാണ്‌ഡക്കെട്ടുകള്‍, ഉതിരുന്നു
ഓര്‍മ്മകള്‍, വളപ്പൊട്ടുകളായ്‌
മുറിയുന്നു മാനസം, ഒഴുകുന്നു ചുടുനിണം
മറക്കാത്ത വേദന
കാതോര്‍ത്തിരിപ്പൂ ഞാനൊരു സന്ധ്യയില്‍,
ഒരു പുലര്‍വേളയില്‍
നിന്‍ തന്ത്രിമീട്ടും സ്വരരാഗമഴയ്‌ക്കായ്‌
മറ്റൊരു സ്വപ്‌നത്തിനായ്‌ ....

Sunday, October 17, 2010

രാവ്‌


നിറമൊത്ത കാന്‍വാസിലേക്കാരോ
കമിഴ്‌ത്തിയ കറുത്ത ചായം
അതിനുള്ളിലേക്കല്‍പം നിറം
പകര്‍ത്താന്‍ കൊതിക്കുന്നു പൂനിലാവ്‌
വര്‍ണ്ണക്കൂട്ടു പടര്‍ത്താന്‍ വെമ്പുന്നു
മേഘവും താരകക്കുഞ്ഞും
ഈ രാവ്‌
ആരോ തട്ടിക്കുടഞ്ഞ കരിമ്പടം
ഈ ഇരുട്ടില്‍ മറഞ്ഞെത്തുന്നേതോ
ചെന്നായക്കൂട്ടം
പകലിലെ ആട്ടിന്‍ തോലഴിച്ച്‌
ഇരുളില്‍ സ്വത്വം നിറച്ച്‌
കൂവി വിളിച്ചാര്‍ക്കുന്നു
ഏതുമെന്തുമറിയാതെവിടെയോ
സുഷുപ്‌തി പൂകുന്നു മാന്‍കിടാവ്‌
രാവ്‌
ആരോ പറഞ്ഞു പരത്തിയ
ഒടുങ്ങാത്ത കള്ളം
ഈ ഇരവിനു കൂട്ടായ്‌
പിറക്കുന്നു പിന്നെയും കള്ളം
അശാന്തിയിലെ ശാന്തതയും
സ്വരസാഗരത്തില്‍ നിറഞ്ഞ
നിതാന്ത നിശബ്‌ദതയും
ആവര്‍ത്തിക്കപ്പെടുന്ന കള്ളങ്ങള്‍
രാവ്‌
എന്റെ മനസിലാരോ കുടിച്ചിട്ടു-
മിറങ്ങാതെ പോയ കാളകൂടം
അതിന്റെ കരുവാളിപ്പില്‍
വിളറുന്നെന്‍ മുഖം
ചുറ്റിലുങ്ങാത്ത കൂമനും
നാഗസീല്‍ക്കാരവും മാത്രം
അടയ്‌ക്കാനും തുറക്കാനുമാകാത്ത
മിഴിയുമായ്‌ ഞാനും

Saturday, October 16, 2010

ഒരു ജന്മം

കാലമെങ്ങോ കടന്നു പോകുമ്പോഴും
ഒക്കെയും മെല്ലെ നഷ്‌ടമാകുമ്പോഴും
നിത്യമായ്‌ ശുദ്ധസത്യമായ്‌ ഭൂമിയില്‍
ഉല്ലസിച്ചിടും പാവനമാം പ്രേമം.
കാടിന്റെയുദരത്തില്‍ നിന്നു പിറന്നതും
മെല്ലെയൊഴുകിയൊഴുകിയൊന്നിച്ചതും
കൈകള്‍കോര്‍ത്തൊന്നായ്‌ രമിച്ചതും
അലകടലിലേക്കൊഴുകിയലഞ്ഞതും
ഒരു കരിവണ്ടിനൊപ്പമായ്‌ നമ്മളും
ഹരികാംബോജി മൂളി നടന്നതും
അരികിലെ പുല്‍പ്പടര്‍പ്പില്‍ നാം തുള്ളി
കണ്ണീര്‍ച്ചെടിയ്‌ക്കായ്‌ മെല്ലെ കൊടുത്തതും
പിന്നെയും നേര്‍ത്ത രാഗങ്ങളാം പാശ-
ബന്ധത്താലകലാതെയടുത്തതും
കറുകറുത്ത നിശീഥങ്ങളും
ഭീതിപ്പെടുത്തുന്ന കൂമന്റെ മൂളലും
ഒരു നിമിപോലും മിന്നിമറയാത്ത
മിന്നാമിനുങ്ങിന്റെയരിയതൂവെട്ടവും ....
മാനവപാണിയിലെപ്പോഴോ പറ്റിയൊ-
രഴുക്കുകളെല്ലാം നെഞ്ചിലേറ്റുമ്പോഴും
അവനുപേക്ഷിച്ച പാഴ്‌ചെടികളെ ഹൃദയ
പേശിയില്‍ ചേര്‍ത്തു വയ്‌ക്കുമ്പോഴും
നമ്മള്‍ ചിരിച്ചുകളിച്ചുല്ലസിച്ചൊരാ
തീരങ്ങളെയവന്‍ വെട്ടിമാറ്റുമ്പോഴും
നമ്മിലെ പുഞ്ചിരി തീര്‍ത്തൊരാഗാന
മഞ്‌ജിമയവന്‍ തട്ടിമാറ്റുമ്പോഴും
പോകുവാന്‍ പാത വെട്ടിത്തെളിച്ചൊരാ
തൂമ്പയെ ദൂരെ ദൂരെക്കളവതും
കണ്ടു നാം നിര്‍ലജ്ജമൊന്നുരിയാടാതെ
കാതങ്ങളെത്രയോ കടന്നുപോകുമ്പോഴും
ഒരുതുള്ളിയാലവനിലെയഴുക്കിനെ
മെല്ലെ തുടച്ചു ശുദ്ധമായ്‌ തീര്‍ക്കണം.
ഇന്നു നാമീകടലിന്റെ നെഞ്ചിലെ
യരിയ ചൂടും നുകര്‍ന്നു കിടപ്പതും
ഇന്നലെ വരെ നാം കണ്ട സ്വപ്‌നവും
ഇന്നലെ വരെ നമുക്കുള്ള നാമവും
ഇന്നീ കടലിലലിഞ്ഞു തീരുന്നതും
ഒക്കെയുമീ ജീവന്റെ വീഥിയില്‍
വേര്‍പെടാത്തൊരു സത്യമാണെങ്കിലും
അലയടിക്കണം, ഒഴുകുന്ന പാതയെ
പുനര്‍സൃഷ്‌ടിക്കണം, ഉര്‍വരമാക്കണം.
വഴിയേറെ നടന്നെത്തിടും പഥികന്റെ
നാവുനനച്ചല്‍പക്ഷീണമകറ്റണം
സൂര്യതാപത്തില്‍ തളര്‍ന്നിടും പക്ഷിക്കു
കുടിജലത്താല്‍ ദാഹമകറ്റണം
പിന്നെയീ കടലിന്റെ മാറിലലിയുമ്പോള്‍
നാമവുമന്യമായ്‌ തീരുമ്പോള്‍
ചെയ്‌തു പോന്നോരു പാതയില്‍
മിന്നിടും അരിയനാളം നിനച്ചു കിടന്നിടാം...

Wednesday, October 13, 2010

എന്റെ ഉറക്കം

പട്ടച്ചാരായം മണക്കുന്ന രാത്രികളില്‍
ഇരുളിന്റെ ഊന്നുവടിയിലാണ്‌
അച്ഛന്‍ വീടണഞ്ഞിരുന്നത്‌..
പച്ചത്തെറിയുടെയും ആര്‍ത്തലപ്പുകളുടെയും
ഒച്ചപ്പാടുകളുടെയും നടുവില്‍
അമ്മയുടെ മൂകബാഷ്‌പങ്ങളേറ്റ്‌
ഭയന്നാണ്‌ ഞാനുറങ്ങിയിരുന്നത്‌.
മണ്‍ഭിത്തികള്‍ക്കിടയിലൂടോടി നടക്കുന്ന
പഴുതാരകളെ കണ്ടുറക്കെ കരഞ്ഞും
ഒച്ചുകളിഴയുന്ന വഴുവഴുപ്പുകളിലറച്ചും
മേല്‍ക്കൂരയിലെയഴുകിയ പാളയ്‌ക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികളില്‍ നനഞ്ഞുമാണ്‌
ഞാനന്നുറങ്ങിയതുമുണര്‍ന്നതും..
***********************
കോണ്‍ക്രീറ്റു കോട്ടയ്‌ക്കുള്ളില്‍
മഴത്തുള്ളിയുടെ തണുപ്പോ,
ഒച്ചുകളുടെ വഴുവഴുപ്പോയില്ലാതെ
പച്ചത്തെറികളുടെ ശബ്‌ദമേളങ്ങളോ
നെടുനീളന്‍ പഴുതാരയുടെ ശല്യപ്പെടുത്തലു
കളോയില്ലാതെയാണ്‌ ഞാനുറങ്ങുന്നത്‌.
നാലുചുവരുകള്‍ക്കുള്ളിലിരുട്ടിനു
തെല്ലും കനപ്പില്ലാതെയാക്കുന്ന
സി.എഫ്‌.എല്‍ ലാമ്പുകള്‍ക്കു നടുവില്‍
അമ്മയുടെ നനുത്ത കണ്ണീരിന്റെ
സ്വാന്ത്വസ്‌പര്‍ശമോ, അഭയമോയില്ലാത്ത
തടിച്ച വാതിലുകള്‍ക്കുള്ളിലാണ്‌
അശാന്തമായി ഞാനുറങ്ങുന്നത്‌.
മൗനത്തിന്റെ താരാട്ടു കേട്ട്‌, ഏകന്തത
യുടെ അകത്തളങ്ങളില്‍, എന്റെ
തലയിണ നനഞ്ഞു ചീര്‍ക്കുന്നു..
ഇടവഴിയില്‍ വഴുതിവീണപ്പോള്‍
പരിപ്പുവടകളില്‍ കൂട്ടുവന്ന
മണല്‍ത്തരികള്‍ക്കു ചുറ്റും ചിതറിയ
`കലപിലകള്‍' കരിയിലക്കാറ്റായ്‌ പറന്നു പോകുന്നു
കണ്ണുനീരും ഗദ്‌ഗദവും ഒച്ചപ്പാടുകളും
അട്ടഹാസവും നിറഞ്ഞു നിന്നിരുന്നെങ്കിലും
അത്‌... അതൊരു വീടായിരുന്നു..
അവിടെ ഞാന്‍ ജീവിച്ചിരുന്നു..



വാസ്‌തവം ദിനപത്രത്തിന്റെ സപ്ലിമെന്റില്‍ പബ്ലിഷ്‌ ചെയ്‌തിരുന്നു

Friday, October 8, 2010

വിശപ്പ്‌

അവള്‍ക്ക്‌ വിശക്കുന്നുണ്ടായിരുന്നു
അവനും
അവന്റെ കണ്ണുകളിലെ
നിസഹായതയിലേക്ക്‌ നോക്കി
അവള്‍ പറഞ്ഞു
'നിനക്കായെന്റെ മുലകള്‍ ചുരത്തും '
വിശപ്പൊഴിഞ്ഞപ്പോള്‍ ആ
നെഞ്ചില്‍
മുഖമണച്ച്‌ അവനുറങ്ങി
വിശപ്പ്‌ അപ്പൊഴും
അവളെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.

Wednesday, May 19, 2010

മഴയ്‌ക്കേതു ഭാവം ?

ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ്‌..

എന്റെ ആദ്യാനുരാഗമായ്‌..

ചെമ്പകപ്പൂവിതളിലൂറും മധുവായ്‌..

എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ

തേതു രാഗം മൂളി ഞാന്‍ ?

നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ

കൂമ്പിയടഞ്ഞു മിഴി നാണമോടെ..

നീയൊത്തു താളം ചവിട്ടവെ കുലുങ്ങി

ച്ചിരിച്ചു പോയ്‌ പാദസരം

ഈ മഴയെന്റെ പ്രാണനെപുല്‍കിയ

പ്രണയാനുഭൂതിയായ്‌..

ഇന്നൊരു പെരുംമഴ !

കരിമുകിലിന്നട്ടഹാസം!

ഒലിച്ചിറങ്ങുന്നെന്റെ വേദന

കരയുന്ന ജനല്‍ച്ചില്ലിലൂടെ

ഈ മഴ, കൊത്തിവലിക്കും കഴുകന്റെ

ചുണ്ടുപോലെന്നെ നോവിക്കുന്നു..

ഹൃദയം നുറുങ്ങുന്നുവോയെന്റെ

അധരം വിതുമ്പുന്നുവോ? അറിയില്ലെ

നിക്കെന്തു തോന്നലാ-ണെന്റെ

മനസില്‍ നിറയുന്നതാവോ?

ഈ കടലാസു വഞ്ചിപോലെന്റെ

മനവുമുലയ്‌ക്കുന്നു മഴ!

എങ്കിലും, എങ്കിലുമെന്റെ

ഹൃദയം നിറഞ്ഞു നീ പെയ്യുക!

ഊഷരതയിലേക്കലിഞ്ഞു ചേര്‍-

ന്നുര്‍വരത പകരുക! എന്നില്‍

വീണ്ടുമൊരു പ്രണയ-

തൂമഴയായ്‌ പൊഴിയുക!

ഞാനതിലലിഞ്ഞു തീരുവോളം...

എന്റെ ഹൃദയം നിലയ്‌ക്കുവോളം...

Friday, February 26, 2010

സ്‌ത്രീ

മഹാഭാരതഭൂവില്‍ കാണ്മൂ ഞാന്‍
നിശ്ചേഷ്‌ടയായ്‌ കൗരസഭാമധ്യേ
കൃഷ്‌ണ,കൃഷ്‌ണയെന്നുറക്കെകരഞ്ഞു
കരഞ്ഞു തളരുമാ നാരിയെ..
എതിര്‍ക്കാനില്ലാത്ത കരുത്തിനെ
ക്കുറിച്ചോര്‍ക്കാന്‍ പോലുമാകാതെ
സങ്കടപ്പെരുംകടലിലലിയുവോളം
കണ്ണുനീര്‍ വാര്‍ക്കുമാ ദ്രൗപദിയെ..
മന്നിലുത്തംഗമായറിഞ്ഞൊരാ
ലങ്കയിലശോകച്ചുവട്ടിലായ്‌
കണ്ണുനീര്‍ വാര്‍ത്തിരിക്കും
രഘുപത്‌നിയിലും പതിയുന്നെന്റെ ദൃഷ്‌ടി
അഗ്നിയിലെരിഞ്ഞു തന്‍ ശുദ്ധി -
തെളിയിച്ചപ്പൊഴും നെഞ്ചകം വിങ്ങി..
നെഞ്ചകം വിങ്ങിവിങ്ങിത്തകരുമാ
ജനകപുത്രിയെ കാണ്മൂ ഞാന്‍
കരിവളയണിയേണ്ട കൈകളില്‍
തിളങ്ങും വാളേന്തി രാജ്യത്തിനായ്‌
പടപ്പുറപ്പെട്ടു തന്‍ കുതിരയുമായ്‌
കുതിക്കുന്ന ലക്ഷ്‌മിയുമുള്ളിലുണരുന്നു..
ദിനംതോറുമെന്തിനോരോനിമി-
നേരവുമിമചിമ്മുമീ ലോകത്തോടൊ-
ത്തെത്തുവാനിന്നൊരു സീതയ്‌ക്കു-
മാവില്ലെന്നറിഞ്ഞു ഞാന്‍..!
അഴിക്കുമുടുചേലയ്‌ക്കു വേണ്ടി കരയുമാ-
ദ്രൗപദിയ്‌ക്കുമാവില്ലിന്നുറങ്ങുവാന്‍..
വലംകൈയ്യേന്തും കൊടുംവാളും
മനം നിറഞ്ഞുറച്ച കരുത്തിന്റെ താളവും
പടച്ചട്ടയും യുദ്ധശക്തിയുമായിട്ടു-
യര്‍ന്നു നിന്നടരാടാനുകുമെങ്കില്‍
സ്‌ത്രീയേ, നിനക്കിന്നീ ഭൂമിയിലിറ്റു നേരം
വിശ്രമിച്ചന്യോന്യം ആശംസിച്ചുറങ്ങാം
കണ്ണുനീരുതിര്‍ത്ത ശക്തിക്കുമേല്‍
മനക്കരുത്തുജ്ജ്വലപ്രവാഹമായ്‌
ലാവയായൊഴുകിപരക്കുമ്പോഴേ..
സ്‌ത്രീയേ, നിന്റെ സ്വത്വമീ മണ്ണില്‍
അനശ്വരതീര്‍ത്ഥമായൊഴുകൂ...