Tuesday, October 23, 2012

എങ്ങനെ വിളിപ്പൂ ഞാന്‍ ....?



ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിലേക്ക്‌
മുള്ളുകള്‍ വിതറിയ വഴിയോരങ്ങളിലേക്ക്‌
ഉണങ്ങി വരണ്ട മണലാരണ്യത്തിലേക്ക്‌
നീയും........
എങ്ങനെ വിളിക്കേണ്ടൂ നിന്നെ ഞാന്‍ ?
നിശാശലഭമീ കുളിര്‍കാറ്റിലലിയുമ്പോള്‍
നിലാവേതോ പുഴയിലേക്കുറയുമ്പോള്‍
നീയെന്റെ പ്രാണനിലലിഞ്ഞു ചേരുമ്പോള്‍
കൊത്തിവലിക്കുന്ന ചുണ്ടുമായി കാത്തിരിക്കുന്ന
കഴുകന്മാരുടെ നടുവിലേക്ക്‌
എങ്ങനെ വിളിക്കും ഞാന്‍?
നിശബ്‌ദതയുടെ ഗാനലോകത്തിലേക്ക്‌
നിലവിളിയുടെ അഗാധഗര്‍ത്തത്തിലേക്ക്‌
കനല്‍ക്കാട്ടിലേക്ക്‌.....
ഒരു കുഞ്ഞു കാറ്റത്തുലയുന്ന
ജീവിതവിപഞ്ചികയിലേക്ക്‌
ജീവനുറങ്ങാന്‍ കൊതിക്കുന്ന ചുടുകാട്ടിലേക്ക്‌
കൈയിലവശേഷിക്കുന്ന ഒരു പിടിചാരമാകാന്‍
എങ്ങനെ വിളിക്കും ഞാന്‍ ?
ഞാന്‍.. നിന്റെ വിളിയിലുണര്‍ന്നവന്‍
നിന്റെ കൈപിടിച്ചിരുളില്‍ നിന്നുയിരിലേക്കു
നടന്നവന്‍....
നിന്റെ കണ്ണിലെരിഞ്ഞ ചെരാതിന്‍
ചെറുവെട്ടത്താല്‍ പിടിച്ചു നടപ്പവന്‍
ഒരു കൊച്ചുപുസ്‌തകത്താളും
മഷിത്തണ്ടുമാത്രമെന്‍ സ്വന്തം.
നാളെയ്‌ക്കുവയ്‌ക്കുവാനില്ലാത്ത
ജീവിതപഞ്‌ജരം കത്തിയെരിയുന്നു.
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെയീ ജീവിതകൊടുംകാട്ടിലേക്ക്‌
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെ........

Thursday, June 21, 2012

എനിക്കു ഭയമാണ്‌ രാത്രിയെ

എനിക്കു ഭയമാണ്‌ രാത്രിയെ
രാത്രിയുടെ നിശബ്‌ദതയെ
രാത്രിയുടെ കറുപ്പിനെ
വെയില്‍ പരക്കട്ടെ, 

അല്ലിനി മഴ പൊഴിയട്ടെ
എന്റെ ഉള്ളകങ്ങളിലൊരു 

കൊള്ളിയാന്‍ മിന്നട്ടെ
കാറ്റാഞ്ഞു വീശിയെന്‍ 

ജാലകം തുറക്കട്ടെ
അല്‍പവും പേടിയില്ലെ-

നിക്കീ പകല്‍വഴികളില്‍
സന്ധ്യാംബരം നേര്‍ത്ത 

കാറ്റിനാല്‍ മെല്ലെ
യെന്‍കൂന്തല്‍ തഴുകി 

യാത്ര ചൊല്ലുമ്പോള്‍
എനിക്കു ഭയമാണ്‌ രാത്രിയെ
കള്ളങ്ങളൊളിപ്പിച്ചും
കണ്ണീര്‍ പുരണ്ടും
കാട്ടാളന്‍ പുല്‍കി കറുപ്പുടുപ്പിച്ചൊരു
രാത്രിയെ പേടിയാണെനിക്കന്നുമിന്നും...
വേണ്ട, നടക്കേണ്ടേറെ ദൂരം
ഈ കാരുണ്യം വറ്റും കറുത്ത വഴികളില്‍
വേണ്ട, എനിക്കിനി, രാത്രിയേപ്പോലൊരു
കള്ളിയാം രാക്ഷസിയെ കൂട്ടു വേണ്ട....

Thursday, May 31, 2012






മനോരമയടക്കം 5 പത്രങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു
കേരള കൌമുദി ഓള്‍ കേരള എഡിഷനിലും തേജസ്‌, മാധ്യമം, വീക്ഷണം പത്രങ്ങള്‍ ജില്ല വാര്ത്തയും നല്‍കി
ടൈംലി ന്യൂസ്‌ ഉള്‍പ്പെടുന്ന പ്രാദേശിക പത്രങ്ങളും മികച്ച വാര്‍ത്ത പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു

Tuesday, May 1, 2012

ശവ-സംസ്‌ക്കാരം

മനുഷ്യമതത്തിലാണ്‌ ജനിച്ചത്‌
വളര്‍ന്നതും
തണലില്ലാത്ത വഴിയോരങ്ങളിലൂടെ
തനിച്ചാണ്‌ നടന്നത്‌
ഇരുളിനൊടുവില്‍ പകല്‍ വരുന്നതും കാത്ത്‌
പകച്ചാണ്‌ ഉറങ്ങിയത്‌
കക്ക പെറുക്കി പെറുക്കി നടക്കവേ
തിരയും തീരവും
തെല്ലമ്പരപ്പോടെയാണ്‌ നോക്കിയത്‌
നെടുവീര്‍പ്പോടെയും...
സ്‌നേഹമാണ്‌ പങ്കുവച്ചത്‌..
സമ്പാദിച്ചത്‌ ആട്ടുംതുപ്പുമെങ്കിലും...
ഒടുവില്‍ ഹൃദയവഞ്ചിയുറുമ്പരിച്ച്‌
നിശ്ചേഷ്‌ടമാകവേ..
ചുറ്റിലുയരുന്നതൊരേ ചോദ്യം....
ആറടിമണ്ണ്‌ ?
പള്ളിയിലോ പറമ്പിലോ?
തെമ്മാടിക്കുഴിയിലോ
ഗ്രാനൈറ്റ്‌ പാകിയ
കല്ലറയ്‌ക്കുള്ളിലോ?
ജഡത്തിനും നാണംകെട്ടിട്ടുണ്ടാം
നിശബ്‌ദമായി ജഡവും
ചിരിച്ചിരിക്കാം,
ശവ- സംസ്‌ക്കാരം !

Wednesday, March 7, 2012

http://www.embroidery.rocksea.org/stitch/stem-stitch/stem-stitch/

Wednesday, February 15, 2012

എന്റെ പ്രണയം

നിന്നോടുള്ള പ്രണയത്തിന്റെ
രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍
നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍
ചുവന്ന പേനയില്‍
മഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട
തുമരപരിപ്പുകള്‍
എന്റെ പേനയെ നിശബ്‌ദമാക്കുന്നു
അകത്തെ മുറിയിലെ റ്റിവിയിലെ
ആക്രോശങ്ങള്‍ക്കും
ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-
മിടയില്‍ എന്റെ പ്രണയം
ഉറഞ്ഞു പോകുന്നു.